അശ്ലീലച്ചുവയുള്ള മെസ്സേജ് അയച്ച് മാധ്യമ പ്രവർത്തകയെ അപമാനിച്ച ഐ.എ.എസ് ഉദ്യാഗസ്ഥൻ എൻ. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യാഗസ്ഥൻ എൻ. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
താൽപര്യമില്ലെങ്കിൽ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ മറുപടി നൽകി മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവർത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്.
വിവാദ സംഭവങ്ങളിൽ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരിൽനിന്നു പ്രതികരണം തേടുന്നത് കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതിയാണ്. ഫോണിൽ വിളിച്ചു കിട്ടാതിരുന്നപ്പോൾ ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകൾക്കെതിരെ എന്നല്ല, മുഴുവൻ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നൽകിയ നിവേദനത്തിൽ പറഞ്ഞു