നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മർ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി.

നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മർ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. ഭരണഘടനയുടെ 179ാം അനുച്ഛേദം (സി) ഖണ്ഡികപ്രകാരം നിയമസഭ ചട്ടം 65 പ്രകാരമാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധം നിയമസഭയെ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും, സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും, സഭയ്ക്ക് അപകീര്‍ത്തികരവും പവിത്രവുമായ നിയമസഭയുടെ അന്തഃസ്സിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടതിനാല്‍ പി. ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.