സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി, ഹാജരാകാതെ ഒഴിഞ്ഞു മാറിയത് വിനയായി.

കൊച്ചി / എൻഫോഴ്‌സ്‌മെന്റ് നോട്ടീസിനെതിരായ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തളളി. രവീന്ദ്രനെ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്തു വരുമ്പോഴാണ് ഹൈക്കോടതിയുടെ തീരുമാനവും ഉണ്ടാവുന്നത്. ഇ ഡി നൽകിയ മൂന്നു നോട്ടീസുകൾക്കും ഹാജരാകാതിരുന്നതാണ് രവീന്ദ്രന് വിനയായത്. നാലാമത്തെ നോട്ടീസിലാണ് സി എം രവീന്ദ്രൻ കൊച്ചിയിലെ എൻഫോഴ്‌സമെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. അതും കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസം.
ഇ ഡി നൽകിയ നോട്ടീസിനെ ചോദ്യം ചെയ്‌ത് കൊണ്ടാണ് സി എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുന്നത്. നിരന്തരം നോട്ടിസുകൾ നൽകി ഇ ഡി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും,കൊവിഡിന് ശേഷം താൻ അവശനാണ് തുടങ്ങിയ വാദങ്ങളാണ് രവീന്ദ്രൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.ഈ വാദങ്ങളെ എല്ലാം കോടതി എതിർക്കുകയാണ് ഉണ്ടായത്. എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്ന ഒരു കേസിലും താൻ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും രവീന്ദ്രൻ കോടതിയിൽ പറയുകയുണ്ടായി. നേരത്തെ മൂന്ന് തവണയും ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞു രവീന്ദ്രൻ ഹാജരായിരുന്നില്ല. മൂന്നാം തവണ ഇ ഡി നോട്ടീസ് അയക്കുമ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞു ഹാജരാകാൻ ഒരാഴ്ച സമയം നീട്ടിനൽകണമെന്ന് രവീന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രവീന്ദ്രന്റെ ഈ അഭ്യർത്ഥന തളളി കൊണ്ടാണ് വ്യാഴാഴ്ച ഹാജരാകാൻ ഇ ഡി ആവശ്യപ്പെടുന്നത്.