എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം തുടങ്ങി
തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കിടയിലും എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം തുടങ്ങി. ഈ മാസം 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം. 12,290 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഉത്തരമെഴുതാൻ ചോയിസ് നൽകിയിരുന്നതിനാൽ മുഴുവൻ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അർഹരാണെങ്കിൽ മുഴുവൻ മാർക്കും നൽകണം.
കർശനമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് എഴുപത് കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം. ചോയിസ് കൂടുതലുള്ളതിനാൽ മുഴുവൻ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും കെഎസ്ആർടിസി നടത്തിയ പ്രത്യേക സർവീസിലുമായാണ് അധ്യാപകരെത്തിയത്.
ജൂൺ ഒന്നിന് തുടങ്ങിയ പ്ലസ്ടു മൂല്യനിർണയം തുടരുകയാണ്. 80 ശതമാനത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നു. കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെട്ടവർക്കും ക്വാറന്റീനിലായവർക്കും ഇളവ് നൽകിയിട്ടുണ്ട്. അതിനിടെ പ്ലസ് ടുവിന്റെ ഡിജിറ്റൽ ക്ലാസുകളും ഇന്ന് തുടങ്ങി. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് അഞ്ചു മുതൽ ആറു വരെയും എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാഴ്ച ട്രയൽ ക്ലാസുകളാണു ഉണ്ടാകുക.