കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ; കെഎസ്‍യു മാർച്ച് പൊലീസ് തടഞ്ഞു

കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ കൊമേഴ്‌സ് പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികിൽ കണ്ടെത്തിയത്. കണ്ണൂർ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഉത്തരക്കടലാസുകൾ കിട്ടിയത്.
ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. സർവകലാശാലയിൽനിന്നും ഹോം വാല്യുവേഷന് വേണ്ടി എം.സി. രാജേഷ് എന്ന അസിസ്റ്റന്റ് പ്രഫസർ ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ പരീക്ഷയുടെ ഫലം പുറത്തുവന്നിട്ടില്ല.
ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയതിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. ഇതിനായി പിവിസി പ്രഫ.എ.സാബു അധ്യക്ഷനായ അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.