പകുതി തുക മുടക്കിയത് സംസ്ഥാനമാണ്; മര്യാദ കാണിച്ചില്ല: കൊല്ലം ബൈപ്പാസ് ടോൾ പിരിവിനെതിരെ മന്ത്രി സുധാകരൻ

കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തുന്നതിന് എതിരെ മന്ത്രി ജി സുധാകരൻ. കളക്ടറുടെയും വകുപ്പിൻറെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമാണ് പകുതി തുക മുടക്കിയത്. ടോൾ വേണ്ടെന്ന സംസ്ഥാനത്തിൻറെ അഭിപ്രായം മാനിക്കേണ്ടതാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിവ് നടത്തരുത് എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഇന്നലെയും ദേശീയ പാതാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്ര സർക്കാർ അനുമതി ഉണ്ടെന്ന നിലപാടിലായിരുന്നു എൻഎച്ച്എഐ.
ഇന്നലെ രാത്രി വൈകി വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങാൻ പോകുന്ന കാര്യം എൻഎച്ച്എഐ അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ടോൾ പിരിവിനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയും കൂട്ടിയിട്ടുണ്ട്.