സിസ്റ്റര്‍ ലൂസിയെ പള്ളിവികാരി മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി പരാതി.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ കാരക്കാമല പള്ളിയിലെ വികാരി മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി പരാതി. തന്റെ ജീവനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വ്യാഴാഴ്ച വെള്ളമുണ്ട പോലീസില്‍ പരാതി നല്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം മടങ്ങുമ്പോൾ, വികാരിയുടെ മുറിയിലേക്കു നോക്കുമ്പോൾ മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഇരിക്കുന്നത് കണ്ടുവെന്നും ഇരുവരെയും ഒരുമിച്ചു കണ്ടെന്ന വേവലാതിയില്‍ തന്നെ പിടികൂടാന്‍ വികാരി ഓടിയെത്തിയതായും താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സിസ്റ്റർ ലൂസിയുടെ പരാതിയില്‍ പറയുന്നു.
സിസ്റ്റര്‍ ലൂസി ഫോണില്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണങ്ങള്‍ക്കുശേഷം മടങ്ങി. സഭയില്‍നിന്നു പുറത്താക്കിയെങ്കിലും കാരക്കാമലയിലെ മഠത്തില്‍നിന്നു സിസ്റ്റര്‍ ലൂസി താമസം മാറിയിരുന്നില്ല. സഭയില്‍ നടന്നുവരുന്ന ലൈംഗിക അരാജകത്വങ്ങള്‍ക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ടിരിക്കെയാണ് ഈ സംഭവം നടക്കുന്നത്.