ഡൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി; പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചുവിടണം
ഡൽഹിയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ഉത്തരവ് തിരുത്തി സുപ്രീംകോടതി. മൂന്നംഗ ബെഞ്ച് നൽകിയ പുതിയ ഉത്തരവുപ്രകാരം, തെരുവുനായകൾക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചുവിടണം. എന്നാൽ ആക്രമകാരികളായോ പേവിഷബാധ സംശയിക്കുന്ന നായകളെയോ ഷെൽട്ടറുകളിൽ പാർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ഭക്ഷണം നൽകാൻ പ്രത്യേകം സ്ഥലങ്ങൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. 2001ലെ എബിസി നിയമങ്ങൾ പ്രകാരം നായകളെ പിടികൂടുന്നതിൽ നിന്ന് മുനിസിപ്പൽ അധികാരികളെ തടയാൻ ആരും പാടില്ലെന്ന കാര്യവും കോടതി വീണ്ടും ആവർത്തിച്ചു.
കൂടാതെ, തെരുവുനായ പ്രശ്നത്തിൽ രാജ്യതലത്തിൽ ഏകീകൃത നയം വേണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതൊരു ഡൽഹി വിഷയം മാത്രമല്ല, പല സംസ്ഥാനങ്ങളിലും ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടെന്നതിനാൽ എല്ലാ സംസ്ഥാനങ്ങളെയും കേസിൽ കക്ഷിയാക്കാനും എല്ലാ ഹൈക്കോടതികളിൽ നിലനിൽക്കുന്ന സമാനമായ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാനുമാണ് തീരുമാനം.
മുൻപ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് തെരുവുനായകളെ പിടികൂടി നഗരത്തിനുപുറത്ത് മാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ സമൂഹത്തിൽ നിന്നുള്ള ശക്തമായ വിമർശനങ്ങളെ തുടർന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വിഷയം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബെഞ്ച് രൂപീകരിച്ച് ഉത്തരവ് പരിഷ്കരിച്ചത്.
Tag; Supreme Court on Delhi’s street dog issue; Vaccination, sterilization and return to the place of capture should be done