ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ കടുത്ത നിലപാടോടെ നേരിടണമെന്ന് സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ കടുത്ത നിലപാടോടെ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂവായിരം കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ കർശനമായ നടപടി ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു.
ഡിജിറ്റൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ പരാമർശം നടത്തിയത്. “നമ്മുടെ രാജ്യത്ത് നിന്ന് 3,000 കോടി രൂപ ഡിജിറ്റൽ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നത് അതീവ ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള ‘അറസ്റ്റ് തട്ടിപ്പുകൾ’ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം,” — സുപ്രീം കോടതി വ്യക്തമാക്കി.
കേസിൽ മുതിർന്ന അഭിഭാഷകനായ എൻ. എസ്. നപ്പിനയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. വയോധികരാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് കൂടുതലായും ഇരയാകുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനുള്ളിൽ പ്രത്യേക വിഭാഗം നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസ് നവംബർ 10-ന് വീണ്ടും പരിഗണിക്കും.
Tag: Supreme Court orders strict action against digital arrest scam



