ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി; റഫറന്‍സിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് കേരളം
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി നല്കിയ റഫറന്‍സിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് കേരളം ആരോപിച്ചു. സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്രത്തിന്റെ നിലപാടിനോട് ചേര്‍ന്നതാണെന്നും കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.
ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് കൈമാറുന്ന ബില്ലുകള്‍ സംബന്ധിച്ച് അദ്ദേഹം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വ്യക്തമായ ഉത്തരമാണ് തമിഴ്നാട് വിധി നല്‍കുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടി. എത്രയും വേഗം എന്നതിനര്‍ത്ഥം ഒരു സമയംപരിധി നിര്‍ബന്ധമായും വേണം, മന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതാണ്, അതിനെ മറികടക്കാന്‍ സാധ്യമല്ല” എന്നും കേരളം വാദിച്ചു.
അതേസമയം, തമിഴ്നാട് രാഷ്ട്രപതിയുടെ റഫറന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടാണ് അവതരിപ്പിച്ചത്. രണ്ടംഗ ബെഞ്ചിന്റെ വിധിയെ ഇങ്ങനെ റഫറന്‍സിലൂടെ വീണ്ടും പരിശോധിക്കാന്‍ കഴിയില്ല, അതിനുള്ള മറ്റു നിയമ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും അഭിഭാഷകന് സിംഗ് വി കോടതിയില്‍ വാദിച്ചു. സുപ്രീംകോടതി ഇതിനോടകം തന്നെ വിധിയില്‍ അന്തിമ തീരുമാനം എടുത്ത വിഷയങ്ങളിലാണ് വീണ്ടും വാദം നടക്കുന്നതെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് റഫറന്‍സ് അയയ്ക്കാന്‍ പൂർണ്ണാധികാരമുണ്ടെന്ന് വ്യക്തമാക്കി. മുന്‍പും ഇത്തരത്തില്‍ നിരവധി റഫറന്‍സുകള്‍ നല്‍കിയിട്ടുണ്ടെന്നും, ബാബരി മസ്ജിദ് ഒഴികെ എല്ലാ റഫറന്‍സുകള്‍ക്കും സുപ്രീംകോടതി വിധി പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ വാദം. വിധിയില്‍ പൊരുത്തക്കേട് തോന്നിയതിനാലാണ് രാഷ്ട്രപതി റഫറന്‍സ് നല്‍കിയതെന്നും അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ വ്യക്തമാക്കി.
ഇപ്പോൾ, രാഷ്ട്രപതി നല്കിയ റഫറന്‍സ് നിയമപരമായി നിലനില്‍ക്കുമോ എന്നതാണ് സുപ്രീംകോടതിയില്‍ ചര്‍ച്ചാകുറിപ്പ്. കേരളവും തമിഴ്നാടും അത് നിലനില്‍ക്കില്ലെന്ന നിലപാടിലാണ്.
Tag: Supreme Court verdict sets deadline for Governor to take decision on bills Kerala says central government is behind the reference