വട്ടിയൂർക്കാവ് അല്ലെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി; തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനായി ഇക്കുറി മത്സരിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ; ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്ത ആഴ്ച

തൃശൂർ : വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക്മേൽ സമ്മർദം ശക്തം. തൃശൂരിൽ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിലാണ് വട്ടിയൂർക്കാവ് അല്ലെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്.
എന്നാൽ രാജ്യസഭയിൽ ഒന്നര വർഷം ടേം ബാക്കിയുള്ളതിനാൽ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വം നിർദേശിച്ചാൽ സുരേഷ് ഗോപി വട്ടിയൂർക്കാവിൽ കളത്തിലിറങ്ങും. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചിരുന്നു.
ഇതിൽ സുരേഷ് ഗോപി വട്ടിയൂർക്കാവിലെങ്കിൽ വി.വി രാജേഷ് തിരുവനന്തപുരത്ത്. അല്ലെങ്കിൽ തിരിച്ചം മത്സരിക്കാനാണ് സാധ്യത. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് കോന്നിയിലും കേന്ദ്രമന്ത്രി വി. മുരളീധരനെ കഴക്കൂട്ടത്തുമാണ് പരിഗണിക്കുന്നത്. എന്നാൽ ഇവർ രണ്ട് പേരും കൂടി മത്സരിക്കാൻ സാധ്യത കുറവാണ്. പ്രചാരണം ഏകോപിപ്പിക്കാൻ ആളില്ലാത്ത പ്രശ്‌നം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാതെ പ്രചാരണത്തിന്റെ ഏകോപനമാണ് സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
എന്നാൽ വി. മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്താൻ മുരളീധരന് കഴിഞ്ഞിരുന്നു. ഒ.രാജഗോപാൽ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. പകരം നേമത്ത് കുമ്മനം രാജശേഖരൻ മത്സരിക്കും. അതുപോലെ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാത്രി ഒരുമണി വരെ കോർ കമ്മിറ്റി യോഗം നീണ്ടു.