കീഴടങ്ങിയില്ല, എൻ ഐ എ പൊക്കി, സ്വപ്ന സുരേഷും സന്ദീപ് നായരും എൻ ഐ എ യുടെ കസ്റ്റഡിയില്‍.

തിരുവനന്തപുരം യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്ന സുരേഷും സന്ദീപ് നായരും എൻ ഐ എ യുടെ കസ്റ്റഡിയില്‍ ആയി. ബെംഗളൂരുവിലെ എലഹങ്കയില്‍ എൻ.ഐ.ഐ സംഘമാണ് ഇരുവരെയും പിടികൂടിയത്. ഞായറാഴ്ച പ്രതികളെ എൻ ഐ എ കൊച്ചിയിലെത്തിക്കും.
അതേസമയം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ എഫ്ഐആര്‍ പുറത്തായി. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്. കേസിൽ നേരത്തെ എൻ.ഐ.എ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. കേസ് അന്വേഷിക്കാനുള്ള എൻ.ഐ.എ തീരുമാനം യു.എ.ഇയെ അറിയിച്ചിരുന്നു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞു. സന്ദീപിനും സരിത്തിനും സ്വപ്നക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. കേസ് ഇനി 14ാം തിയ്യതി കോടതി പരിഗണിക്കാനിരിക്കവെയാണ് ഇരുവരും കസ്റ്റഡിയിലായിരിക്കുന്നത്.
അതേസമയം, സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയരായവരെ പിടികൂടുന്നതിന് കേരള പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും മുൻപ് തന്നെ എൻ ഐ എ പ്രതികളെ പിടികൂടിയിരുന്നു. കേസില്‍ ആരോപണവിധേയരായവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കസ്റ്റംസ് അധികൃതരില്‍ നിന്ന് ഇ-മെയിൽ ലഭിച്ചതിനെ തുടർന്നാണ് ഡി ജി പി യുടെ ഇത് സംബന്ധിച്ച നിർദേശം ഉണ്ടായത്. പ്രത്യേകസംഘം അന്വേഷണം ആരംഭിഎച്ചതായും ഡി ജി പി അറിയിച്ചിരുന്നു.
ഇതിനിടെ, സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നത് മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റില്‍ വെച്ചായിരുന്നു എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് സമീപത്തുള്ള ഹെതര്‍ ടവര്‍ കേന്ദ്രീകരിചായിരുന്നു ആസൂത്രണങ്ങള നടന്നു വന്നിരുന്നത്. കേസില്‍ പ്രതികളായി പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്‌ളാറ്റിലെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ കസ്റ്റംസ്, എൻ ഐ എക്ക് കൈമാറിയിട്ടുണ്ട്.
ഇവര്‍ തങ്ങിയിരുന്നത് എഫ് 6 ഫ്‌ളാറ്റിലാണ്. ഇവിടെ വച്ച് സ്വര്‍ണക്കച്ചവടക്കാരുമായി പ്രതികള്‍ സംസാരിച്ചിരുന്നുവെന്നും വില ഉറപ്പിച്ചിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതിനാല്‍ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയവരെ അടക്കം കണ്ടെതാനുള്ള അന്വേഷണത്തിലേക്കാണ് നീക്കം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവിടെ ഒരു അനൗദ്യോഗിക പരിശോധന നടത്തിയിരുന്നതുമാണ്.