ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രി ആയിരുന്ന സയ്യിദ അന്‍വറ തൈമൂര്‍ അന്തരിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ്ലിം മുഖ്യമന്ത്രിയും ആസാമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ സയ്യിദ അന്‍വറ തൈമൂര്‍ 84 അന്തരിച്ചു. ഹൃദയ സ്ഥാപനം മൂലമായിരുന്നു മരണം. കഴിഞ്ഞ നാല് വര്‍ഷമായി ആസ്ട്രേലിയയിലായിരുന്നു.അവിടെ വെച്ചായിരുന്നു അന്ത്യം.
1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെയുള്ള കാലയളവിൽ ആണ് കോണ്‍ഗ്രസ് അംഗമായ സയ്യിദ അന്‍വറ തൈമൂര്‍ മുഖ്യമന്ത്രി ആയിരുന്നത്. സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന് കീഴിലാവുന്നതോടെയാണ് തൈമൂറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്നത്. 1972,1978,1983,1991 എന്നീ കാലയളവില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്‍വറ തൈമൂര്‍ രണ്ട് തവണ മന്ത്രി ആയിരുന്നിട്ടുണ്ട്. രണ്ട് പ്രാവശ്യം രാജ്യസഭയിലേക്കും അന്‍വറ തൈമൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ നോമിനേഷനിലൂടെയും 2004ല്‍ തെരഞ്ഞെടുപ്പിലൂടെയുമാണ് രാജ്യസഭയിലെത്തിയത്. 2011ൽ ഇവർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫില്‍ ചേര്‍ന്നിരുന്നു. 2018ല്‍ ആസാമിലെ പൗരത്വ രജിസ്ട്രേഷനില്‍ അന്‍വറ തൈമൂറിനും കുടുംബത്തിനും പൗരത്വം നഷ്ടപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. അന്‍വറ തൈമൂറിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും അനുശോചനം രേഖപ്പെടുത്തി.