കോൺഗ്രസ് സ്വാഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ; അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് ടി. പി പീതാംബരൻ

കോട്ടയം: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിച്ച് നേതാക്കൾ. പാർട്ടിയുടെ ഭാഗമാകാൻ കോൺഗ്രസ് സ്വാഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ മാണി. സി. കാപ്പൻ തയ്യാറായില്ല.
വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകും. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ടി. പി പീതാംബരൻ വ്യക്തമാക്കി.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ടി. പി പീതാംബരനും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു.
പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എൻസിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസിന്റെ ഭാഗമാകാൻ ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.