ഓൺലൈൻ ചൂതാട്ടത്തിൽ 30 ലക്ഷം പോയി, യുവാവ് തീ കൊളുത്തി ജീവനൊടുക്കി.

പുതുച്ചേരി: ഓൺലൈൻ ചൂതാട്ടത്തിലൂടെ 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായതിനെ തുടർന്ന് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പുതുച്ചേരി സ്വദേശിയായ വിജയകുമാറാണ് ഭാര്യയ്ക്കും മക്കൾക്കും വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ച ശേഷം ജീവനൊടുക്കിയത്. തനിക്ക് വളരെ അധികം കടമുണ്ട്. ഇത് തിരികെ അടയ്ക്കാൻ പണമില്ലെന്നും ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നും യുവാവ് കുടുംബത്തിനയച്ച സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.
മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ വ്യാപാരം നടത്തി വന്ന വിജയകുമാർ ലോക്ഡൗൺ ആയതോടെയാണ് ഓൺലൈൻ ചൂതാട്ടം ആരംഭിക്കുന്നത്. റമ്മി ഉൾപ്പെടെയുള്ള കളികളിൽ നിന്നു ആദ്യം ചെറിയ രീതിയിൽ പണം ലഭിച്ചു. തുടർച്ചയായി കളിച്ചതോടെ പിന്നീട് ഇതിന് അടിമയായി മാറുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒക്കെ കടം വാങ്ങി ചൂതാട്ടം നടത്തി. കളികെെവിട്ട് പോയെന്ന് മനസിലായത്, 30 ലക്ഷം രൂപയുടെ കടക്കെണിയിലായപ്പോഴാണ്. ആത്മഹത്യ ചെയുമെന്ന വിജയകുമാറിന്റെ സന്ദേശം ലഭിച്ച ഉടൻ കുടുംബം ആളെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. പൊലീസ് എത്തി മൃതദേഹം വൈദ്യപരിശോധനയ്ക്കായി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.