Kerala NewsLatest News

കനറാ ബാങ്കില്‍ നിന്ന് എട്ട് കോടി തട്ടിയെടുത്ത സംഭവം; ബാങ്ക് ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് പിടിയില്‍

പത്തനംതിട്ട: കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായത് എന്നാണ് സൂചന. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയില്‍ എത്തിക്കും. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സംവിധാനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് നമ്ബരും ഐ എഫ് എസ് ഇ കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിന്‍വലിക്കാം. ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.

സ്ഥിര നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരില്‍നിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയര്‍ന്ന തസ്തികയിലുള്ളവരുടെ പാസ്വേഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും ഓഡിറ്റ് വിഭാഗം സംശയിക്കുന്നു. തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് നിക്ഷേപിച്ചത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് മാത്രം 39 തവണയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. സ്വന്തം അക്കൗണ്ടിലേക്ക് 68 തവണയും പണം ഇട്ടിട്ടുണ്ട്. ഇതിന് പുറമെ അമ്മ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേരുടെ അക്കൗണ്ടുകളിലേക്ക് കൂടി പണം എത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാലും നിലവില്‍ വിജീഷ് വര്‍ഗീസിനെ മാത്രം പ്രതിയാക്കിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

പത്തനംതിട്ട കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായിരുന്നു വിജീഷ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14 മാസം കൊണ്ടാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തുക തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച്‌ ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button