വീടിനുള്ളിൽ പൂട്ടിയിട്ട് സ്വർണം കവർന്ന കേസിൽ 2 സ്ത്രീകളുൾപ്പെടെ 4 പേർ അറസ്റ്റിലായി.

വാടക വീട് കട്ടി കൊടുക്കാമെന്നു പറഞ്ഞു വസ്തു ഇടപാടുകാരിയായ വീട്ടമ്മയെ ഫോണിൽ വിളിച്ചു വരുത്തി, വീടിനുള്ളിൽ പൂട്ടിയിട്ട് സ്വർണം കവർന്ന കേസിൽ 2 സ്ത്രീകളുൾപ്പെടെ 4 പേർ കൊച്ചിയിൽ സെൻട്രൽ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം പേട്ടവയലിൽ വീട്ടിൽ കണ്ണൻ (21), നോർത്ത് പറവൂർ കാട്ടിക്കളം കാട്ടിക്കളം അന്താരകുളം വീട്ടിൽ ഇന്ദു (32) ചേർത്തല പാണാവള്ളി പുതുവിൽനികത്തു വീട്ടിൽ അശ്വതി (27), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടിൽ ബിലാൽ (25), എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായവർ. വസ്തു ഇടപാടു ബ്രോക്കർ ആയ എറണാകുളം സ്വദേശിനിയായ വീട്ടമ്മയെയാണ് ഒരു വീട്ടിനുള്ളിലെ മുറിയിൽ പൂട്ടിയിട്ട് ഇവർ സ്വർണ്ണാഭരങ്ങൾ കവർന്നത്.
മെയ് 5ന് വീട്ടമ്മയെ സൗത്ത് റെയിൽവേ സ്റ്റേഷനടുത്തു മൊണാസ്ട്രി റോഡിൽ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു സംഘം വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 4 മണിയോടെ സ്ഥലത്തെത്തിയ വീട്ടമ്മയെ പ്രതികൾ മുറി കാണിക്കാനെന്നു പറഞ്ഞു വീട്ടിനുള്ളിൽ വിളിച്ചു കയറ്റി പൂട്ടിയിട്ടു. തുടർന്നു ദേഹോപദ്രവം ഏൽപ്പിച്ച ശേഷം ഒന്നര പവന്റെ മാല, അര പവന്റെ കമ്മൽ, അരപ്പവന്റെ മോതിരം എന്നിവ കവർന്നു. പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് വീട്ടമ്മ സെൻട്രൽ സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ കണ്ണാടിക്കാടു വീടു വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ച പൊലീസ് പ്രതികളെ നാടകീയമായി തുടർന്ന് പിടികൂടി. പ്രതികൾ കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പൂച്ചാക്കലിൽ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചിരുന്നതും, പോലീസ് കണ്ടെത്തി. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, ആനന്ദവല്ലി, സീനിയർ സിപിഒമാരായ അനീഷ്, ബീന, സിപിഒമാരായ അനീഷ്, ബീന, സിപിഒമാരായ ഇഗ്നേഷ്യസ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.