ഇന്ത്യയെ ലോകത്തെ നാലാമത്തെ സ്വയംപര്യാപ്ത ശാസ്ത്ര ശക്തിയാക്കാൻ,പുതിയ ശാസ്ത്ര സാങ്കേതിക നയം.

കോവിഡിനെ നേരിടുന്നതിന് പിപിഇ കിറ്റ് മുതൽ വാക്സീൻ വരെ ആവശ്യമായ ശാസ്ത്ര സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തത കൈവരിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യം പുതിയ ശാസ്ത്ര സാങ്കേതിക നയം കൊണ്ട് വരുന്നു. ഇന്ത്യയെ ലോകത്തെ നാലാമത്തെ ആത്മനിർഭർ (സ്വയംപര്യാപ്ത ) ശാസ്ത്ര ശക്തിയാക്കുക എന്നതാണ് പുതിയ ശാസ്ത്ര സാങ്കേതിക നയം കൊണ്ട് മോഡി സർക്കാർ ലക്‌ഷ്യം വെക്കുന്നത്.
വിദേശത്തുള്ള ഇന്ത്യൻ ഗവേഷകരെ രാജ്യത്തിനു പ്രയോജനപ്പെടുത്തും. ഗവേഷണ വിവരങ്ങൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാക്കുമെന്നതാണ് പുതിയ നയത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനായി എസ്ടിഐ ഡേറ്റ ഒബ്സർവേറ്ററികൾ സ്ഥാപിക്കും. സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും സ്കൂളുകളുമായി ബന്ധിപ്പിച്ച് പ്രതിഭകളെ ശാസ്തത്തിലേക്ക് ആകർഷിക്കും. പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കും വിധം പാഠ്യപദ്ധതിയിൽ മാറ്റം ഉണ്ടാക്കും. ലളിതമായ ശാസ്ത്ര ആശയവിനിമയം എല്ലാ പിഎച്ച് ഡികൾക്കും നിർബന്ധമാക്കും. ശാസ്ത്ര–മാധ്യമ കേന്ദ്രങ്ങൾ തുറക്കും. ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനീയറിങ് എന്നിവ കൂട്ടിയിണക്കി എംഎസ് പിഎച്ച് ഡി, എംഡി പിഎച്ച് ഡി തുടങ്ങിയവ ആരംഭിക്കുകയും, വിദേശ സർവകലാശാലകളെയും ബഹുരാഷ്ട്ര കമ്പനികളെയും ഗവേഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യും. വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ശാസ്ത്ര നയത്തിൽ വനിതകൾക്ക് ശാസ്ത്ര സമിതികളിൽ 30 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്നതായി പുതിയ ശാസ്ത്ര സാങ്കേതിക നയം സംബന്ധിച്ച് പ്രസിദ്ധീകരിച്ച കരട് വ്യക്തമാക്കുന്നുണ്ട്.
രാജ്യസുരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സ്വയം വികസിപ്പിക്കാൻ യുദ്ധതന്ത്ര സാങ്കേതിക ബോർഡ് ഉണ്ടാക്കും. വിവിധ മേഖലകളിലെ ശാസ്ത – ഗവേഷകരുടെ ശൃംഖല സൃഷ്ടിച്ച് കൂടിയാലോചന ഫലപ്രദമാക്കും. ദേശീയ ശാസ്ത്ര ഫൗണ്ടേഷനും സയൻസ് ടെക്നോളജി ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കും. ശാസ്ത്ര സാങ്കേതിക വകുപ്പുകളിലെ നിയമനം 25 ശതമാനം ശാസ്ത്രവുമായി ബന്ധപ്പെട്ടവർക്കായി മാറ്റിവെക്കാനും പുതിയ ശാസ്ത്ര സാങ്കേതിക നയം ലക്ഷ്യമിടുന്നുണ്ട്. മുഴുവൻ സമയ ഗവേഷകരുടെ എണ്ണം ഇപ്പോൾ ഉള്ളതിന്റെ ഇരട്ടിയാക്കുകയും, ശാസ്ത്രത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്ക് നികുതി ഇളവു നൽകുകായും ചെയ്യും. പിന്നാക്ക ഗ്രാമങ്ങളിലുള്ളവരെയും ദിവ്യാംഗ് വിഭാഗത്തിൽപ്പെട്ട വരെയും ഭിന്നലിംഗക്കാരെയും മറ്റും സമിതികളിൽ ഉൾപ്പെടുത്തി എല്ലാ വിഭാഗം ജനങ്ങളുടെയും തുല്യത ഉറപ്പാക്കും.
പരമ്പരാഗത അറിവുകളെ പരിപോഷിപ്പിച്ചു കൊണ്ട് നാടൻ ഔഷധ ഗവേഷണം പ്രോത്സാഹിപ്പിക്കും. കൃഷി ഇനി യന്ത്രസഹായത്തോടെ ആക്കും. കർഷക തൊഴിലാളികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കൃഷിയിടത്തിൽ ചെലവു കുറഞ്ഞ യന്ത്രവൽക്കരണത്തിന് ആവശ്യമായ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കും. പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാനും മലിനീകരണം കുറയ്ക്കാനും ആവശ്യമായ സുസ്ഥിര സാങ്കേതിക വിദ്യ വികസിപ്പിക്കും.
ദേശീയ ശാസ്ത്ര നയത്തിന്റെ കാർഡിനെ കുറിച്ച് ഈ മാസം 25 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം. india.stip@gmail എന്ന വിലാസത്തിൽ ആണ് അറിയിക്കേണ്ടത്. 1958 ലാണ് ഇന്ത്യയുടെ ആദ്യ ശാസ്ത്രനയം രൂപം കൊള്ളുന്നത്. 2013 ൽ നിലവിൽ വന്ന നയം പരിഷ്കരിച്ചാണ് എസ്ടിഐ– 2020 എന്ന അഞ്ചാമതു നയത്തിന്റെ കരടുരൂപം പ്രസിദ്ധീകരിക്കുന്നത്. 40000 പേരുമായി സംവദിച്ച് നിതി ആയോഗാണ് പുതിയ നയം ഏകോപിപ്പിച്ചിരിക്കുന്നത്.