Latest NewsNationalNews

‘ഇരയെ വിവാഹം ചെയ്യാമോ?’; ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ ചോദ്യം വിവാദമാകുന്നു

ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പോക്‌സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ വിചിത്ര പരാമര്‍ശം.

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിക് പ്രൊഡക്ഷന്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് ചവാന്‍ ആണ് പ്രതി. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. പ്രതിയോട് സുപ്രീംകോടതി പറഞ്ഞതിങ്ങനെ
‘പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടും. ജയിലില്‍ പോകേണ്ടിയും വരും. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ നിങ്ങള്‍ ബലാത്സംഗം ചെയ്തിരിക്കുന്നു’. മോഹിത് സുഭാഷ് ചവാന്റെ അഭിഭാഷകന്‍ പറഞ്ഞത് ഇയാളുടെ മാതാവ് വിവാഹ വാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നുവെന്നാണ്.

പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹം ചെയ്യാന്‍ മോഹിത് ചവാന്‍ വിസമ്മതിച്ചു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലാത്സംഗ പരാതി നല്‍കിയതെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതിയുടെ മറുപടിയിങ്ങനെ ‘ഇരയെ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല. നിങ്ങളതിന് തയ്യാറാണോ എന്ന് അറിയിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ പറയും കല്യാണം കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചെന്ന്’..
തനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ആ പെണ്‍കുട്ടിയാണ് നിരസിച്ചതെന്നും മോഹിത് ചവാന്‍ കോടതിയെ അറിയിച്ചു. ഇതിനകം താന്‍ മറ്റൊരാളെ വിവാഹം ചെയ്‌തെന്നും പ്രതി വ്യക്തമാക്കി.
തുടര്‍ന്ന് മോഹിത് ചവാന്റെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button