അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു.

തിരുവനന്തപുരം / നെയ്യാറ്റിന്‍കരയില്‍ മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് വീടിന് നൂറ് മീറ്റര്‍ ദൂരെവെച്ച് നാട്ടുകാര്‍ തടഞ്ഞു. ജപ്തി നടപടികൾക്കിടെ പൊളളലേറ്റ ദമ്പതികൾ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ദമ്പതികളുടെ മക്കൾക്ക് ജോലി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിവേണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യമായ ആവശ്യം. ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്കരിക്കാനാവില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി നാട്ടുകാരുമായി രമ്യതയ്‌ക്ക് ശ്രമിച്ചുവരുകയാണ്.
അച്ഛൻ രാജന്റെ മൃതദേഹം അടക്കം ചെയ്‌തയിടത്ത് തന്നെ തങ്ങൾക്ക് വീട് നിർമ്മിച്ച് നൽകണമെന്നാണ് മക്കളുടെ ആവശ്യം. എന്നാൽ സ്ഥലം വിട്ട് നൽകില്ലെന്നും നിയമത്തിന്റെ വഴിയേ തന്നെ പോകുമെന്നും ഇവർക്കെതിരെ പരാതി നൽകിയ അയൽവാസി വസന്ത പറഞ്ഞിട്ടുണ്ട്. തുടർന്ന് ഇവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീടിനുമുന്നിൽ പ്രതിഷേധിച്ചതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസെത്തി വസന്തയെ കസ്‌റ്റഡിയിലെടുത്തിരുന്നു.