Kerala NewsLatest News

പത്ത് ദിവസത്തിനിടെ നാലാം തവണയും ഇന്ധനവില കൂട്ടി

കൊച്ചി: ഇന്ധന വില വീണ്ടും കൂട്ടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 ന് മുകളിലാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87 രൂപ 76 പൈസയും ഡീസല്‍ വില 81രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ 89രൂപ 48 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button