തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട്, ഇടുക്കി, മലപ്പുറം,പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ.
.

സംസ്ഥാനത്തെ 11 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ജില്ലയിലാകെ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. പൊതുചടങ്ങുകളിലെ പങ്കാളിത്തം 20 പേരായി ചുരുക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ജില്ലകളിലും പോലീസ് നിരീക്ഷണം കർശനമാക്കും.
പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.സംസ്ഥാനത്ത് ഏതെല്ലാം ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നതിനെ സംബന്ധിച്ച് അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കും. ഇതുസംബന്ധിച്ചുളള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതനുസരിച്ചുളള നടപടികള്‍ കൈക്കൊളളുമെന്നും ഡി.ജി.പി അറിയിച്ചു. ആരാധനാലയങ്ങള്‍ പോലുളള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ വ്യക്തത വരുത്തും. ഇതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ:
പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സിആര്‍പിസി 144 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസര്‍വീസുകള്‍ അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്ക്കൊഴികെ ആളുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം.
കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് അഞ്ചു പേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം.
എന്നാല്‍ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്പില് ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.