കുവൈത്ത് അമീർ ശൈഖ് സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് അന്തരിച്ചു.
91ാം വയസ്സായിരുന്നു.ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. കുവൈത്തിൻ്റ വികസനക്കുതിപ്പിൻ്റെ അമരക്കാരനായിരുന്നു.
1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസത്തിനുശേഷം തിരിച്ചെത്തി 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ മേധാവിയായി. ഇൗ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്കാരിക പ്രസിദ്ധീകരണമായ ‘അൽ അറബി’ തുടങ്ങിയത്.
1962ൽ വാർത്താവിനിമയ മന്ത്രിയായി. 63ൽ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയിൽ തുടർന്നു.
മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ്റെ നിര്യാണത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിൻ്റെ 15ാമത് അമീറായി സ്ഥാനമേറ്റത്. ലോകത്തുതന്നെ ഇത്രകാലം തുടർച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ലെന്നാണ് കരുതപ്പെടുന്നത്. 2003ൽ പ്രധാനമന്ത്രി പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2006ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറി.
ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന് 2014ൽ മാനുഷിക സേവനത്തി ൻ്റെ ലോക നായക പട്ടം നൽകി ആദരിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ 18ന് അമേരിക്കൻ പ്രസിഡൻറിൻ്റെ ‘ദി ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ’ ബഹുമതി അദ്ദേഹത്തെ തേടിയെത്തി.