താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ‘ചേരിതിരിവുകൾ അവസാനിപ്പിക്കുക’
താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ നടക്കും. ചേരിതിരിവുകൾ അവസാനിപ്പിക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. പ്രസിഡന്റ് ശ്വേത മേനോൻ ഓരോ അംഗങ്ങളുമായി വ്യക്തിപരമായി സംസാരിച്ചു ഏകോപനം ഉറപ്പാക്കും. മെമ്മറി കാർഡ് വിവാദം, സംഘടനയ്ക്കുള്ളിലെ പടലപിണക്കങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയാകും. യോഗം നാളെ രാവിലെ 11 മണിക്ക് അമ്മ ഓഫിസിലാണ്.
അമ്മയുടെ ചരിത്രത്തിൽ ആദ്യമായി അധ്യക്ഷസ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്മാരായി ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു മത്സരം.
പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പരാതികളും പരിഗണിക്കും. “എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും” എന്ന് ശ്വേത മേനോൻ വ്യക്തമാക്കി.
അമ്മയിലെ 507 അംഗങ്ങളിൽ 233 പേർ വനിതകളാണ്. തെരഞ്ഞെടുപ്പിൽ ആകെ 298 വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. പുതിയ നേതൃത്വത്തിന് ആശംസകളുമായി നടൻ മമ്മൂട്ടിയും മുന്നോട്ട് വന്നു. ഫേസ്ബുക്കിൽ കുറിച്ച് അദ്ദേഹം, “സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ” എന്ന് ആശംസിച്ചു.
Tag; first meeting of the new governing body of the star organization AMMA is tomorrow; the main agenda is ‘Ending segregation