ബംഗാളിന് പിറകെ അസമിലും ഇടതുപാർട്ടികൾ കോൺഗ്രസുമായി കൈകോർക്കുന്നു.

ദിസ്പുർ/ ബംഗാളിന് പിറകെ അസമിലും ഇടതുപാർട്ടികൾ കോൺഗ്രസിനോട് കൈകോർക്കുന്നു. വര്‍ഗീയ തകർക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സമാന ചിന്താഗതിയുള്ള രാഷ്ട്രീയപാർട്ടികളെ ഒപ്പം നിർത്താൻ തീരുമാനിച്ചതായി അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ ഗുവഹാത്തിയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
അസമിൽ ഇടതുപക്ഷവും കോൺഗ്രസും അടക്കം അഞ്ച് കക്ഷികള്‍ ചേർന്ന് മഹാസഖ്യം രൂപീകരിച്ചിരിക്കുകയാണ്. സിപിഎം, സിപിഐ, സിപിഐ(എംഎൽ), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോർച്ച എന്നീ കക്ഷികളാണ് കോൺഗ്രസിനൊപ്പം കൈ കോർക്കുന്നത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.
ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് ലക്ഷ്യമിടുന്നതെന്നും മറ്റു പ്രാദേശിക പാർട്ടികൾക്കും ബിജെപി വിരുദ്ധകക്ഷികൾക്കുമായി സഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിടുമെന്നും ആണ് അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ പറഞ്ഞിരിക്കുന്നത്. അസമിനെ രക്ഷിക്കാനും അസമിലെ യുവജനതയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാനും അസമിന്റെ പുരോഗതിക്കായും ഒരുമിച്ച് പോരാടാമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്ങും പറഞ്ഞിട്ടുണ്ട്.
അസം ജാട്ടിയ പരിഷത്, റായ്ജോർ ദാൽ എന്നീ പ്രാദേശിക പാർട്ടികളുമായും കോൺഗ്രസ് ചർച്ച നടത്തിക്കഴിഞ്ഞു. സഖ്യം രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് കക്ഷികൾ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഏറ്റവും ഒടുവിൽ ഉള്ള വിവരം.
അസമിൽ ഏപ്രിൽ- മെയ്മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മെയ് 31ന് നിലവിലെ 126 അംഗ നിയമസഭയുടെ കാലാവധി അവസാനിക്കും. ഇതാദ്യമാണ് തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസും എഐയുഡിഎഫും തമ്മിൽ സഖ്യം പ്രഖ്യാപിക്കുന്നത്. 2016ൽ രഹസ്യധാരണ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ കോൺഗ്രസിന് 20ഉം എഐയുഡിഎഫിന് 14ഉം അംഗംങ്ങളാണ് നിയമ സഭയിൽ ഉള്ളത്..