തുടർഭരണം പ്രവചിച്ച് കൊണ്ടുള്ള സർവേ ഫലങ്ങൾ ആദ്യ അഭിപ്രായങ്ങൾ മാത്രം, അലംഭാവം പാടില്ല ; പ്രവർത്തകരോട് മുഖ്യമന്ത്രി

കോട്ടയം : ഇടത് സർക്കാരിന് തുടർഭരണം പ്രവചിച്ച് കൊണ്ടുള്ള തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ വെറും അഭിപ്രായങ്ങൾ മാത്രമാണെന്ന് മുഖ്ഖ്യമന്ത്രി. സർവേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവർത്തകരോടായി മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. ജനങ്ങൾ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിൻറെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങൾ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്നു. പിഎസ്സി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷവും ബിജെപിയും നുണകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും വസ്തുതകൾ പരിശോധിക്കാതെയാണ് പല വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണങ്ങൾ തെറ്റെന്ന് കണ്ടാൽ ജാള്യം മറക്കാനായി മുടന്തൻ ന്യായങ്ങൾ പറയുന്നു. വില കുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങൾ ആഗ്രഹിച്ച വികസനം നടത്താൻ സാധിച്ചു. പ്രകടന പത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. ഇതൊക്കെ മറച്ചുവെക്കാൻ നുണകഥകൾ പ്രചരിക്കുന്നു. എൽഡിഎഫ് പ്രകടന പത്രിക മുൻനിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് കുറുക്കുവഴികളിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.