അലന്റെയും, താഹയുടെയും ജാമ്യം റദ്ദാക്കൽ, എൻ ഐ എ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി / നിരോധിത സംഘടനയിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് പന്തീരാങ്കാവിൽ യു എ പി എ ചുമത്തപ്പെട്ട അലൻ ഷുഹൈബ്, താഹഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. തെളിവുകൾ പരിശോധിക്കാതെയാണ് പ്രതികൾക്ക് ജാമ്യം നൽകിയതെന്നാണ് എൻ ഐ എ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കേസിൽ യു എ പി എ ചുമത്താൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. 2019 നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും, താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇവർക്കെതിരെ യു എ പി എ ചുമത്തുകയായിരുന്നു. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുത്തു. സെപ്തംബർ ഒമ്പതിനാണ് കോടതി കർശന ഉപാധികളോടെ ഇരുവർക്കും ജാമ്യം നൽകുന്നത്.