പാലാരിവട്ടം പാലം അഴിമതി: ടി. ഒ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് വിജിലന്‍സ്
കൊച്ചി: വിവാദമായ പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഓ സൂരജിന് പങ്കെന്ന് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കി വിജിലന്‍സ്. പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി. ഒ സൂരജ്. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് കേസെടുത്തതെന്നും തനിയ്ക്കെതിരായ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി. ഒ. സൂരജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വിജിലന്‍സ് വിശദീകരണം നല്‍കുകയായിരുന്നു.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ആര്‍. ഡി. എസിന് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിന് പിന്നാലെ ടി. ഒ. സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി. പാലം അഴിതിയിലൂടെ സര്‍ക്കാരിന് 14.30 കോടി രൂപയാണ് നഷ്ടം വന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് വിജിലന്‍സ് സത്യവാങ്മൂലം വ്യക്തമാക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണം 2014 സെപ്തംബറിലാണ് ആരംഭിച്ചിരുന്നത്. പ്രവര്‍ത്തനം പൂര്‍ത്തിയാക്കി 2016 ഒക്ടോബര്‍ 12 മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിനു സമര്‍പ്പിച്ചു. എന്നാല്‍ പാലം നിര്‍മ്മിച്ച് രണ്ടു വര്‍ഷം ആയപ്പോള്‍ പാലത്തില്‍ ആറിടത്ത് വിള്ളല്‍ കണ്ടെത്തുകയും തുടര്‍ന്ന് അന്വേഷണത്തിന്‍ അനുമതി നല്‍കുകയായിരുന്നു. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പിന്നീട് 2019 മേയ് ഒന്നിന് രാത്രി മുതല്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടുകയായിരുന്നു.
മുന്‍പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് കേസില്‍ അറസ്റ്റിലായിരുന്നു. സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയാണ് കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണായകമായത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും രൂപരേഖ നിര്‍മ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളില്‍ വന്ന വീഴ്ചയാണ്് ഇവരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റ്.
വിവാദത്തിനൊടുവില്‍ ഡി. എം. ആര്‍. സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റ് 5 മാസവും 10 ദിവസവുമെടുത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഏഴിന് പാലം ഗതാഗത യോഗ്യമാക്കിയിരുന്നു.