സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ- കെ.സി.ബി.സി

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത കൂറ് സര്‍ക്കാര്‍ ബാറുകളോട് കാണിക്കുന്നുവെന്നാണ് സംഘടനയുടെ പരാതി.
തീരുമാനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് സമാനമാണ്. സര്‍ക്കാര്‍ തന്നെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ ബാറുകള്‍ തുറക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളണമെന്നും മദ്യവിരുദ്ധസമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് എല്ലാം സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ട അധികൃതര്‍ വേണ്ടത്ര സജ്ജമല്ലെന്നും സംഘടന കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം നാളെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗത്തില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. എല്‍.ഡി.എഫും പാര്‍ട്ടി നേതൃത്വവും ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.