Kerala NewsLatest News

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എന്‍. ഖാന്‍വിക്കറിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. ഒരാഴ്ചത്തേക്കാണ് സ്റ്റേ.

സെപ്തംബര്‍ അഞ്ച് മുതല്‍ പരീക്ഷ ആരംഭിക്കാനുള്ള തയാറെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കണമെന്നാണ് കോടതി നിര്‍ദേശം. 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും കോവിഡ് സാഹചര്യത്തില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നും ഇത് വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും കോടതി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണെന്നും ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ഥികളാണന്നും സി.ബി.എസ്.ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button