കൊവിഡ് വാക്സിൻ നൂറുശതമാനം ഫലം കാണാൻ സാധ്യതയില്ല,50 ശതമാനം ഫലം നൽകിയാലും അനുമതി: ഐസിഎംആർ

ന്യൂഡൽഹി; കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ നയം വ്യക്തമാക്കി ഐസിഎംആർ. അൻപത് ശതമാനം വിജയകരമെന്ന് തെളിയുന്ന കൊവിഡ് വാക്സിന് ഇന്ത്യയിൽ വിൽപനയ്ക്കായി അനുമതി നൽകുമെന്ന് ഐസിഎംആർ അറിയിച്ചു. എന്നാൽ നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ലെന്ന് ഐസിഎംആർ പറയുന്നു. 50 മുതൽ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ആ വാക്സിൻ ഇന്ത്യയിൽ അനുവദിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ.ബലറാം ഭാർഗവ അറിയിച്ചു. ശ്വാസകോശ രോഗങ്ങൾക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകൾ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മൂന്ന് വാക്സിനുകളുടെ പരീക്ഷണം ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡിസിജിഐ കഴിഞ്ഞ ആഴ്ചയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയത്. ഓക്സ്ഫോഡ് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്സിൻ പരീക്ഷണം പാതിവഴിയിൽ നിർത്തിയത്.
ഇതിന് പിന്നാലെ ഇന്ത്യയിൽ ഓക്സ്ഫോഡുമായി ചേർന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. യുഎസ്, ബ്രസീൽ, യുകെ എന്നിവിടങ്ങളിലും വാക്സിൻ പരീക്ഷണം നിർത്തി വച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറമെ ഇപ്പോൾ യുകെയിലും പരീക്ഷണം പുനരാരംഭിച്ചിട്ടുണ്ട്.