സഞ്ജു കളം നിറഞ്ഞു; രാജസ്ഥാന് രാജകീയ ജയം ചെന്നൈയെ 16 റൺസിന് തോൽപ്പിച്ചു

74 റൺസും 2 ക്യാച്ചും 2 സ്റ്റമ്പിങ്ങുമടക്കം സഞ്ജു സാംസൺ കളം നിറഞ്ഞപ്പോൾ ഐ പി എൽ പതിമൂന്നാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാന് രാജകീയ ജയം.
കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിനാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്.217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽഅവസാനിച്ചു. ഫാഫ് ഡുപ്ലെസിയുടെ (37 പന്തിൽ 72) ഒറ്റയാൾപോരാട്ടത്തിനും ചെന്നൈയെ രക്ഷിക്കാനായില്ല.നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.
ഷെയ്‌ൻ വാട്‌സൻ (21 പന്തിൽ 33), എം.എസ്.ധോണി( 17 പന്തിൽ പുറത്താകാതെ 29) എന്നിവർ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല.
ചെന്നൈ ഇന്നിങ്സിൽ, മുരളി വിജയിയും ഷെയ്ൻ വാട്സനും ചേർന്ന് ഒന്നാം വിക്കറ്റിൽ 56 റൺസാണ് കൂട്ടിച്ചേർത്തത്. 21 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കമാണ് വാട്സൻ 33 റൺസെടുത്തത്. ഏഴാം ഓവറിൽ രാഹുൽ ടെവാട്ടിയ വാട്സനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ മുരളി വിജയിയെ ശ്രേയസ് ഗോപാലും മടക്കി. ഒമ്പതാം ഓവറിൽ സാം കറനെയും ഋതുരാജ് ഗെയ്ക്‌വാദിനെയും തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി ടെവാട്ടിയ വീണ്ടും ചെന്നൈയെ പ്രഹരമേൽപ്പിച്ചു. പിന്നീട് ഡുപ്ലെസിയും ധോണിയും പൊരുതി നോക്കിയെ
ങ്കിലും വിജയം രാജസ്ഥാനൊപ്പമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് പ്രകടനത്തിൻ്റെ പിൻബലത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ യശസ്വി ജയ്‌സ്വാളിനെ (6 പന്തിൽ 6) മൂന്നാം ഓവറിൽ ദീപക് ചഹാർ പുറത്താക്കിയെങ്കിലും സ്മിത്തും സഞ്ജുവും ചേർന്ന് തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 121 റൺസാണ് ഇരുവരും വാരിക്കൂട്ടിയത്. സ്പിന്നർമാരായ പിയൂഷ് ചൗളയെയും രവീന്ദ്ര ജഡേജയേയും സഞ്ജു കണക്കിന് പ്രഹരിച്ചു. എട്ടാം ഓവറിൽ മാത്രം 28 റൺസാണ് ചൗള വഴങ്ങിയത്.1 ഫോറും 9 സിക്സുമുൾപ്പടെ 32 പന്തിൽ 74 റൺസായിരുന്നു സഞ്ജുവിൻ്റെ സംഭാവന. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 47 പന്തിൽ 69 സുമായി സഞ്ജുവിന് മികച്ച പിന്തുണ നൽകി.സഞ്ജു പുറത്തായശേഷം രാജസ്ഥാന്റെ റൺനിരക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അവസാന ഓവറിൽ ആർച്ചറിന്റെ ആളിക്കത്തലാണ് സ്കോർ 200 കടത്തിയത്.എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ സിക്സർ പറത്തിയ ആർച്ചർ 30 റൺസാണ് ആ ഓവറിൽ അടിച്ചുകൂട്ടിയത്. ടോം കറൻ (9 പന്തിൽ 10) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി സാം കറൻ നാല് ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. ദീപക് ചഹർ നാല് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
ബുധനാഴ്ച്ച മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയോടെറ്റ തോൽവിക്ക് ശേഷമാണ് മുംബൈ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേ സമയം കൊൽക്കത്തക്ക് സീസണിലെ ആദ്യ മത്സരമാണ്.