ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചത്തിനു പിന്നിൽ ഒരു ഇന്ത്യൻ വംശജയുടെ കരങ്ങൾ.

വാഷിങ്ടൻ/ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി പൂട്ടിച്ചത്തിനു പിന്നിൽ ഒരു ഇന്ത്യൻ വംശജയുടെ കരങ്ങൾ. ട്വിറ്ററിന്റെ നിയമകാര്യ മേധാവിയാണ് വിജയ ഗഡെ്ഡ, ട്വിറ്ററിന്റെ നയരൂപീകരണ, സുരക്ഷാ വിഷയങ്ങളും കൈകാര്യം ചെയ്തു വരുന്നു. ട്രംപിനെതിരെയുള്ള ധീരമായ തീരുമാനത്തിലൂടെ ലോകശ്രദ്ധ നേടിയിരിക്കുന്ന 45കാരിയായ വിജയ ഗഡെ്ഡ, ഇന്ത്യയിൽനിന്ന് യുഎസ്സിലേക്ക് കുടിയേറിയ ഇന്ത്യൻ വശജയാണ്.
കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ കലാപക്കൊടി പാറിച്ചതിനു പിറകെ വെള്ളിയാഴ്ച രാവിലെയോടെയാണ് ട്വിറ്ററും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ട്രംപിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. പിന്നീട് കൂടുതൽ അക്രമാഹ്വാനങ്ങൾക്ക് സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുകയാണെന്ന് ഗഡെ്ഡ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുന്നത്.
കുട്ടിയായിരുന്നപ്പോൾ തന്നെ ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്ക് കുടിയേറപെട്ട ഗഡെ്ഡ, ന്യൂ ജഴ്സിയിലെ സ്കൂൾ വിദ്യാഭ്യാസാനന്തരം, കോർണൽ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക് സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടിയ ശേഷം, ടെക് സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട നിയമകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷമാണ് 2011ൽ ട്വിറ്ററിൽ എത്തിയത്. ‘ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സമൂഹമാധ്യമ എക്സിക്യൂട്ടീവ്’ എന്നാണ് ഗഡെ്ഡയെ യുഎസ് മാധ്യമമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചിരിക്കുന്നത്. 2020ൽ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയിൽ ഇന്‍സ്റ്റൈല്‍ മാഗസീനും ഗഡെ്ഡയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി യുഎസ് മാധ്യമങ്ങളാണ് ഗഡെ്ഡയെ പുകഴ്ത്തി രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.