അത് സ്വപ്നയുടെ ഒടുക്കത്തെ അടവ്.

തിരുവനന്തപുരം/ സ്വപ്ന സുരേഷിന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശം സംബന്ധിച്ചു ദുരൂഹത വർധിക്കുകയാണ്. സന്ദേശം തന്റെ തന്നെയെന്ന് സ്വപ്ന സമ്മതിച്ചിട്ടുള്ളതാണ്. ശബ്ദം റെക്കാർഡ് ചെയ്തത് സംപ്രേഷണം ചെയ്യാനാണെന്നു സ്വപ്നയ്ക്ക് അറിയില്ലെങ്കിലും ആരോടാണ് പറഞ്ഞതെന്ന് ഓർമയില്ലെന്ന മൊഴി അടവാണെന്നത് വ്യക്തമാവുകയാണ്. കേസിനെക്കുറിച്ച് അതീവരഹസ്യമായി പറയുന്ന കാര്യങ്ങൾ കേൾക്കുന്നയാൾ ഇടയ്ക്കിടെ മൂളുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. ഓർമയില്ലെന്ന് സ്വപ്ന പറയുന്നത് രക്ഷപ്പെടാൻ വേണ്ടിയാണെന്നും അന്വേഷണം തകിടംമറിക്കാനുള്ള ഗൂഢാലോചനയാകാമെന്നുമാണ് നിയമവിദഗ്ദ്ധർ പോലും പറയുന്നത്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് നിയമവിരുദ്ധമാണ്. റിമാൻഡിലുള്ളയാളെ കാണാനോ സംസാരിക്കാനോ കോടതിയുടെ അനുമതി വേണം. ജയിലിലെ നിയമങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റിമാൻഡിലുള്ളയാളെ കാണാം. കോടതിയിൽ പരാതി നൽകിയാൽ ഇക്കാര്യത്തിൽ അന്വേഷണമുണ്ടാകുമെന്നു ഉറപ്പായിരിക്കുകയാണ്. ജയിലിനകത്തു വച്ചാണ് സന്ദേശം റെക്കാഡ് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തപ്പെട്ടാൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ടി വരും.