ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ ; കേസ് പരിഗണിക്കുന്നത് പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഈ മാസം പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി. അഞ്ച് മിനിട്ടിനുളളിൽ വാദം തീർക്കാമെന്ന് ബിനീഷിൻറെ അഭിഭാഷകൻ പറഞ്ഞെങ്കിലും ചെവികൊളളാൻ കോടതി തയ്യാറായില്ല. കൂടുതൽ കേസുകൾ പരിഗണിക്കാനുണ്ടെന്നും തത്ക്കാലം ബിനീഷിൻറെ കേസ് മാറ്റുകയാണെന്നുമായിരുന്നു കോടതി പറഞ്ഞത്.
രോഗാവസ്ഥയിൽ കഴിയുന്ന അച്ഛനെ കാണാൻ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ബിനീഷിൻറെ പ്രധാന ആവശ്യം. ക്യാൻസർ ബാധിതനായ അച്ഛൻ കോടിയേരി ബാലകൃഷ്‌ണനെ ശുശ്രൂഷിക്കാൻ നാട്ടിൽപോകാൻ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രധാന വാദം.
ബിനീഷിൻറെ അക്കൗണ്ടിലേക്ക് പണം എത്തിയത് പച്ചക്കറി വ്യാപരത്തിലൂടെ കിട്ടിയതാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇ ഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം പിന്നിട്ടിരിക്കുകയാണ്.