ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചു, മന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തി.

കൊച്ചി / ധനകാര്യമന്ത്രി തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിന്റെ വാർത്താ സമ്മേളനത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ്വിന്റെ വിമർശനം ഉണ്ടായത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുളള സി എ ജി റിപ്പോർട്ട് പുറത്തുവിട്ടു വാർത്താ സമ്മേളനം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തി. റിപ്പോർട്ട് പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്നും മന്ത്രിക്ക് നോട്ടീസ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് കേരളത്തിലെ മന്ത്രിസഭ പ്രവർത്തിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധനമനന്ത്രിയുടെ അമ്പരപ്പിക്കുന്ന നടപടി. മന്ത്രിയുടെ പത്ര സമ്മേളനത്തിൽ കരട് സി എ ജി റിപ്പോർട്ട് എന്നാണ് പറഞ്ഞത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്‌ത ഒരു മന്ത്രിയ്ക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാത്ത റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് പുറത്തുവിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.