Latest NewsWorld

ഡാനിഷ് സിദ്ദീഖിയുടെ മരണം; താലിബാന്‍ മാപ്പു പറഞ്ഞു

കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെ റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ താലിബാന്‍ മാപ്പു പറഞ്ഞു. ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ലെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.

അഫ്ഗാനില്‍ യു എസ് സൈനിക പിന്‍മാറ്റത്തിനു പിന്നാലെ താലിബാന്‍ നീക്കങ്ങള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഡാനിഷ് സിദ്ദീഖി. അഫ്ഗാന്‍ സേനക്കൊപ്പം പാക് അതിര്‍ത്തിയോടു ചേര്‍ന്ന സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ എത്തിയപ്പോഴാണ് സുരക്ഷ സേനയും താലിബാനുമായി നടന്ന ആക്രമണത്തില്‍ ഇന്നലെ ഡാനിഷ് കൊല്ലപ്പെട്ടത്.

ഡാനിഷ് കൊല്ലപ്പെട്ട പ്രദേശം ഉള്‍പ്പെട്ട കാണ്ഡഹാര്‍ പ്രവിശ്യ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം താലിബാന്‍ റെഡ്‌ക്രോസിന് കൈമാറി. മൃതദേഹം നാട്ടിലെത്തിക്കാന്‍ അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ടെലിവിഷന്‍ രംഗത്ത് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഡാനിഷ് സിദ്ദീഖി ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയായിരുന്നു. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി അദ്ദേഹമെടുത്ത ചിത്രങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button