keralaKerala NewsLatest NewsUncategorized

താൽക്കാലിക വി.സി നിയമനം; ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു

താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഡിജിറ്റൽ സർവകലാശാലയിൽ സിസാ തോമസിനെയും കെടിയു സർവകലാശാലയിൽ കെ. ശിവപ്രസാദിനെയും താൽക്കാലിക വിസികളായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് സർക്കാരിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നിയമന ഉത്തരവ് റദ്ദാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

സർക്കാരിനെ മറികടന്ന് ഗവർണർ കഴിഞ്ഞ ദിവസം ഡിജിറ്റൽ, കെടിയു സർവകലാശാലകളിൽ ആറുമാസത്തേക്ക് താൽക്കാലിക വിസി നിയമനം നടത്തിയിരുന്നു. വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വി.സി. നിയമനം സർക്കാർ സമർപ്പിക്കുന്ന പാനലിൽ നിന്ന് വേണമെന്നായിരുന്നു സുപ്രീംകോടതിയുടെ മുമ്പത്തെ നിർദേശം. എന്നാൽ ഇതിനെ വിരുദ്ധമായി ഗവർണർ നിയമനം നടത്തിയെന്നാണ് സർക്കാരിന്റെ ആരോപണം.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ ഗവർണർക്ക് നേരത്തെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. സർക്കാർ പാനലിൽ നിന്നായിരിക്കണം നിയമനം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിക്കുകയും, സ്ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്നും, അതുവരെ താൽക്കാലിക വിസിമാർ തുടരാമെന്നും, താൽക്കാലിക നിയമനത്തിന് വിജ്ഞാപനം ഇറക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. വിസി നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കണമെന്നും, തർക്കങ്ങൾ മൂലം ബാധിക്കുന്നത് വിദ്യാർത്ഥികളാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഇതിന് പിന്നാലെ ഗവർണർ താൽക്കാലിക നിയമനവുമായി മുന്നോട്ട് പോയി. ഇക്കഴിഞ്ഞ ഒന്നാം തീയതി ഡിജിറ്റൽ സർവകലാശാല വിസിയായി സിസാ തോമസിനേയും കെടിയു സർവകലാശാല വിസിയായി കെ. ശിവപ്രസാദിനേയും നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.

Tag: Temporary VC appointment; Government approaches Supreme Court against Governor

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button