നിയമസഭാ വോട്ടർപട്ടിക:ഡിസംബർ 31 പേരു ചേർക്കാം; ആക്ഷേപങ്ങളും പരാതികളും നൽകാം.

തിരുവനന്തപുരം /നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ. കരട് പട്ടികയിലുള്ള അവകാശങ്ങൾ/എതിർപ്പുകൾ എന്നിവ വോട്ടർമാർക്ക് ഡിസംബർ 31 വരെ സമർപ്പിക്കാം. നിലവിൽ 2,63,00,000 ഓളം പേരാണ് നിലവിൽ കരട് വോട്ടർപട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും സാധിക്കും. കരട് പട്ടികയിൽ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേർക്കാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അഭ്യർഥിച്ചു.