CinemaLatest NewsNationalNews

ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാമോ, തപ്‌സീ പന്നു പറയുന്നു

ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോയെന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചതിനെതിരെ വ്യാപക വിമര്‍ശനം. പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16 വയസ്സുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയോടാണ് കോടതി ഇങ്ങനെ ചോദിച്ചത് എന്നതാണ് വിചിത്രമായ കാര്യം.

ബോളിവുഡ് താരം തപ്സി പന്നുവിന്‍റെ ട്വീറ്റ് ഇങ്ങനെ- “ശരിക്കും ഈ ചോദ്യം ആ പെണ്‍കുട്ടിയോട് ചോദിച്ചതാണോ? ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? തികച്ചും അസ്വസ്ഥപ്പെടുത്തുന്നത്”

ഗായിക സോന മഹോപാത്രയുടെ പ്രതികരണം ഇങ്ങനെ- “ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ബലാത്സം​ഗ ഇരയെ പ്രതി കല്യാണം കഴിക്കുന്നത് പഴയകാലത്തെ ബോളിവുഡ് രീതിയിലുള്ള പരിഹാരമായിരിക്കും, പക്ഷേ എങ്ങനെ സുപ്രീംകോടതിക്ക് ഈ നിലയിലേക്ക് തരംതാഴാന്‍ കഴിഞ്ഞു?”

ഇന്നലെ കോടതിയില്‍ നടന്നത്

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിക് പ്രൊഡക്ഷന്‍ കമ്ബനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതി. 16 വയസ്സുള്ള വിദ്യാര്‍ഥിനിയായ അകന്ന ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. പ്രതിയോട് സുപ്രീംകോടതി പറഞ്ഞതിങ്ങനെ-

“പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടും. ജയിലില്‍ പോകേണ്ടിയും വരും. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ നിങ്ങള്‍ ബലാത്സംഗം ചെയ്തിരിക്കുന്നു”.

പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞത് ഇയാളുടെ മാതാവ് വിവാഹ വാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നുവെന്നാണ്. പെണ്‍കുട്ടി അപ്പോള്‍ നിരസിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്ബോള്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹം ചെയ്യാന്‍ പ്രതി വിസമ്മതിച്ചു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലാത്സംഗ പരാതി നല്‍കിയതെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതിയുടെ മറുപടിയിങ്ങനെ- “ഇരയെ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല. നിങ്ങളതിന് തയ്യാറാണോ എന്ന് അറിയിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ പറയും കല്യാണം കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചെന്ന്”.. താന്‍ മറ്റൊരാളെ വിവാഹം ചെയ്തെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button