ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്ന് സ്വപ്ന.

ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ്. ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണിതെന്നാണ് സ്വപ്ന സുരേഷ് ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി നൽകിയിരിക്കുന്നത്. ഒരു മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ലെന്നു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലാണ് പറഞ്ഞിട്ടുള്ളത്.
ദൃശ്യം പകർത്തുമ്പോൾ സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും മന്ത്രിപുത്രനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കൂടിക്കാഴ്ച യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. സരിത്തിനും സന്ദീപ് നായർക്കുമൊപ്പം ഹോട്ടലിലെത്തിയപ്പോൾ മന്ത്രിപുത്രനടക്കമുള്ളവർ അവിടെയുണ്ടെന്നറിഞ്ഞ് ഭക്ഷണം കഴിക്കാൻ താൻ ക്ഷണിക്കുകയായിരുന്നെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പം ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം
സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തൽ അവർ നടത്തുന്നത്. രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ചിത്രം മോർഫ് ചെയ്തതാണെന്ന ആരോപണം തള്ളുന്നതാണ് സ്വപ്നയുടെ മൊഴി. ചിത്രം കൃത്രിമമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.സിബിഐ അന്വേഷണം ഏറ്റെടുത്ത വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് കേസിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിപുത്രനു കൈമാറിയെന്ന ആക്ഷേപത്തെക്കുറിച്ചും എൻഐഎ ചോദിച്ചിരുന്നു.