പുനലൂരിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വലതുവാരിയെല്ലിനേറ്റ ആഴത്തിൽ ഉള്ള മുറിവ് ആണ് മരണകാരണം.

കൊല്ലം പുനലൂരിൽ റബ്ബർ തോട്ടത്തിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ് നിഗമനം . വലതുവാരിയെല്ലിനേറ്റ ആഴത്തിൽ ഉള്ള മുറിവ് ആണ് മരണകാരണം. മൃതദേഹം പുരുഷൻ്റെതെന്നും, ഇടതുകാലിന് സ്വാധീനമില്ലാത്തയാളാണെന്നും പൊലീസ് പറഞ്ഞു. കൂടാതെ ശരീരത്തിൽ തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്.
പുനലൂർ, മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഇന്നലെയാണ് കൈകാലുകൾ ചങ്ങലയ്ക്ക് ബന്ധിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങളാണ് പുറത്ത് വന്നത്.
കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നുമാണ് പൊലീസ് നിഗമനം. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മറ്റു സ്റ്റേഷനുകളിലെ മാൻ മിസ്സിംഗ് കേസുകളും പരിശോധിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് പൊലീസത്തി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച പരിശോധന നടത്തി. സൈബർ പൊലീസും പ്രദേശത്ത് നിന്ന് വിവരങ്ങൾ ശേഖരിച്ചു. ആളെ തിരിച്ചറിയാത്തതിനാൽ ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല. മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു.
The body found in Punalur was that of a man. Post-mortem report out