2018ലെ മഹാപ്രളയത്തേക്കാൾ രൂക്ഷമാവുകയാണ് 2020,കനത്ത മഴയില്‍ പാല ഒറ്റപ്പെട്ടു, നഗരങ്ങളും വെള്ളക്കെട്ടിലേക്ക്, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് നൽകി.

2018ലെ മഹാപ്രളയത്തേക്കാൾ രൂക്ഷമാവുകയാണ് 2020 ലെ പ്രളയമെന്നു പറയേണ്ടിയിരിക്കുന്നു. മലയോരമേഖലയിൽ മഴ തുടരുന്നതിനിടെ കോട്ടയം ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളപ്പൊക്ക ഭീക്ഷണിയിലാണ്. ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുന്ന പ്രക്രിയയാണ് റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ നടന്നു വരുന്നത്.
ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് നിലവിലുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കിയിലും വയനാട്ടിലും മലപ്പുറത്തിന്റെ മലയോരമേഖലയിലും മണ്ണിടിച്ചിലിന് സാധ്യത ഏറി. തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത വർധിച്ചു. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലെവല്‍ 982.00 മീറ്ററും ആയിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ജലനിരപ്പ് 982.00 മീറ്റര്‍ എത്തിയതിനാല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെ തീരത്തള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ പമ്പ ഇപ്പോൾ തന്നെ കരകവിഞ്ഞൊഴുകുകയാണ്. പമ്പ അണക്കെട്ട് തുറക്കാനുള്ള സാധ്യത ഏറിയതോടെ വെള്ളം പമ്പയുടെ തീരപ്രദേശത്തെ കൂടി കവർന്നു ഒഴുകുമെന്നുറപ്പാണ്. കോഴഞ്ചേരി– തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറിയിട്ടുണ്ട്. പുത്തന്‍കാവ്, ഇടനാട്, മംഗലം, ചെങ്ങന്നൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
ആറന്മുളയില്‍ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റികൊണ്ടിരിക്കുകയാണ്. കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകർന്നിട്ടുണ്ട്. തോട്ടപ്പുഴശേരി പഞ്ചായത്തിൽ 4 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. 100ൽ അധികം പേരെ ഇവിടങ്ങളിലേക്ക് മാറ്റി. കേന്ദ്ര ജല കമ്മിഷന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച രാത്രി 7ന് പമ്പാ നദിയിലെ ജലനിരപ്പ് 7.5 മീറ്റർ കവിഞ്ഞിരിക്കുകയാണ്..