കോവിഡ് മഹാമാരി ഇതുവരെ ഏഴര ലക്ഷം മനുഷ്യ ജീവനുകൾ കവർന്നു.

മനുഷ്യ ജീവനുകൾ കവർന്നുകൊണ്ടു ലോകത്ത് താണ്ഡവമാടുന്ന കോവിഡ് മഹാമാരിയില്‍ മരണമടഞ്ഞവരുടെ എണ്ണം ലോകത്താകമാനം ഏഴര ലക്ഷം കവിഞ്ഞു. വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചതോടെ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. നിലവില്‍ 7,51,426 പേരാണ് വൈറസ് ബാധിച്ച് ലോകത്ത് മരണത്തിന് കീഴടങ്ങിയത്. ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുകൾ ആണ് ഇക്കാര്യം പറയുന്നത്.
ജോണ്‍സ്ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,07,82,725 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 1,36,79,474 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കോവിഡില്‍ നിന്ന് ഇതുവരെ മുക്തി നേടാനായത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രോഗബാധയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ്. അമേരിക്ക- 53,56,843, ബ്രസീല്‍-31,70,474, ഇന്ത്യ-23,95,471, റഷ്യ-9,02,701, ദക്ഷിണാഫ്രിക്ക-5,68,919, മെക്സിക്കോ-4,92,522, പെറു-4,89,680, കൊളംബിയ-4,22,519, ചിലി-3,78,168, സ്പെയിന്-3,76,864. മേൽ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,68,999, ബ്രസീല്‍-1,04,263, ഇന്ത്യ-47,138, റഷ്യ-15,260, ദക്ഷിണാഫ്രിക്ക-11,010, മെക്സിക്കോ-53,929, പെറു-21,501, കൊളംബിയ-13,837, ചിലി-10,205, സ്പെയിന്-28,579.
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 67,066 പേര്‍ക്കാണ് വൈറസ് ബാധിച്ചത് ഇതേ സമയത്ത് അമേരിക്കയില്‍ 50,886 പേര്‍ക്കും ബ്രസീലില്‍ 58,081 പേര്‍ക്കും രോഗം ബാധിക്കുകയുണ്ടായി. ഇറാനിലും ബ്രിട്ടനിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇറാനില്‍ 3,33,699 പേര്‍ക്കും ബ്രിട്ടനില്‍ 3,13,798 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതിനു പുറമേ, സൗദി അറേബ്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, അര്‍ജന്റീന, ഇറ്റലി, തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ് എന്നീ എട്ടു രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. ഇറാക്ക്, ഫിലിപ്പീന്‍സ്, ഇന്തോനീഷ്യ, കാനഡ, ഖത്തര്‍, കസാക്കിസ്ഥാന്‍ എന്നീ ആറ് രാജ്യങ്ങളില്‍ വൈറസ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണ്.
കോവിഡ് വ്യാപനം വിയന്ന, മിലാന്, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ അഞ്ച് ഓഫീസുകള്‍ എയര്‍ ഇന്ത്യ താൽക്കാലികമായി അടക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ വിയന്ന, മിലാന്, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ അഞ്ച് ഓഫീസുകള്‍ എയര്‍ ഇന്ത്യ താൽക്കാലികമായി അടക്കുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ അഭിഭാഷകരുമായി കൂടിയാലോചിച്ച് തീയതി പ്രഖ്യാപിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
നിലവില്‍ ഇവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വന്ദേ ഭാരത് സര്‍വീസുകളും ഇവിടങ്ങളിലേക്ക് ഉണ്ടാകില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.