പ്രിസൈഡിംഗ് ഓഫീസറെ എം.എൽ.എ ഭീഷണിപ്പെടുത്തിയ സംഭവം,തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടും.

കാസർകോട്/ തദ്ദേശതിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് എത്തിയ പ്രിസൈഡിംഗ് ഉദ്യോഗസ്ഥനായ കാർഷിക സർവകലാശാല പ്രൊഫസറെ സ്ഥലം എം.എൽ.എയായ കെ.കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടും. കാസർകോട് കളളവോട്ട് ചെയ്യുന്നത് തടയാൻ ശ്രമിക്കുമ്പോൾ സിപിഎം പ്രവർത്തകരിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നെന്നും, പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടിക്കളയുമെന്ന് കെ.കുഞ്ഞിരാമൻ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്നും പ്രിസൈഡിംഗ് ഓഫീസറായ ഡോ.കെ.എം ശ്രീകുമാർ ഫേസ്‌ബുക്കിലൂടെ ആണ് വെളിപ്പെടുത്തൽ നടത്തിയിരുന്നത്. കെ.എം ശ്രീകുമാറിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വി.ഭാസ്‌കരൻ പറഞ്ഞു. അതേസമയം കെ.എം ശ്രീകുമാർ തനിക്ക് പരാതി നൽകിയിട്ടില്ലെന്ന് കാസർകോട് ജില്ലാ കളക്‌ടർ പറയുകയുണ്ടായി.
കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലുള്ള ജി എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തെരെഞ്ഞെടുപ്പ് ജോലിക്കിടെയാണ് ഡോ.കെ.എം ശ്രീകുമാറിനു എം.എൽ.എയുടെ ഭീക്ഷണി ഉണ്ടായത്. ഡോ.കെ.എം ശ്രീകുമാറിന്റെ ആരോപണം കെ.കുഞ്ഞിരാമൻ എം.എൽ.എ തളളി. പോളിംഗ് സ്റ്റേഷനിൽ ഇടത് ബൂത്ത് ഏജന്റും സ്ഥാനാർത്ഥിയും മാത്രമേയുളളൂ എന്നും,മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളോ ഏജന്റുമാരോ ഇല്ല എന്നും അതുകൊണ്ടുതന്നെ അവിടെ കളളവോട്ട് ചെയ്യേണ്ട കാര്യമോ ഉദ്യോഗസ്ഥന്റെ കാല് പിടിക്കേണ്ട കാര്യമോ എന്നുമാണ് എം എൽ എ പറഞ്ഞിരിക്കുന്നത്. ആകെവരുന്ന 1000 വോട്ടിൽ 800 വോട്ടാണ് ചെയ്‌തതെന്നും കെ. കുഞ്ഞിരാമൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഇതിനിടെ കാസർകോട് എന്നല്ല എവിടെയും നിഷ്‌പക്ഷമായി ജോലി ചെയ്യുന്ന ഏത് ഉദ്യോഗസ്ഥനും ഇടത് പക്ഷത്തിന്റെ ഭീഷണിയുണ്ടാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. എതിർക്കുന്നവരുടെ വാഹനം കത്തിക്കുന്നതും മറ്റ് അക്രമങ്ങൾ കാട്ടുന്നതും സ്ഥിരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിക്കുകയുണ്ടായി.