കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കോവിഡ് വർധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുയിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം.
മുൻ ആഘോഷങ്ങൾക്ക് നിഷ്‌കർഷിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി 9 മണിവരെ തുറന്നു പ്രവർത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോർട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നൽകും. ഓണക്കാലമായതിനാൽ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതലെടുക്കാൻ ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്-19 പരിശോധനകൾ വർധിപ്പിക്കാൻ ജില്ലാ കലക്‌ടർമാർക്കും ആരോഗ്യവകുപ്പിനും നിർദേശം നൽകി. ഓണമായതിനാൽ ധാരാളം പേർ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയ്യറാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കോവിഡ് മുൻകരുതലുകൾ യുവജനങ്ങൾ വേണ്ടത്ര പാലിക്കുന്നില്ല എന്ന പൊതു അഭിപ്രായം ഉണ്ട്. അതിനാൽ മാസ്‌കുകൾ ധരിക്കുന്നതുൾപ്പെടെയുള്ള കാമ്പയിൻ നടത്താൻ ബന്ധപ്പട്ട വകുപ്പുകൾ തയ്യാറാകണം. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറർ ആരംഭിക്കും. കോവിഡ്-19 ബ്രിഗേഡ് സ്‌പെഷ്യൽ ടീമിനെ ജയിലിൽ നിയോഗിക്കും.65 വയസ്സു കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിൻറെ സാധ്യത പരിശോധിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെയും ജയിൽ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളിൽ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.