സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടത് സർക്കാരിന് തിരിച്ചടിയാകും.

കോട്ടയം / സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനം സർക്കാരിന് തിരിച്ചടിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാർ ഒളിച്ചുകളി നിർത്തണം. കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ എതിർപ്പുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് സർക്കാർ
ഇതുവരെ അപ്പീൽ പോയില്ലെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
ഇത് കേരളമാണെന്നും ഇപ്പോഴത്തെ ഈ നീക്കം സർക്കാരിന് തന്നെ വിനയായി മാറുമെന്നും,മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ഇക്കാര്യത്തിൽ മറുപടി പറയേണ്ടിവരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. എന്തെങ്കിലും ആക്ഷേപം അഞ്ച് വർഷമെടുത്ത് അന്വേഷിച്ചിട്ട് തെളിഞ്ഞോ എന്ന് ചോദിച്ച ഉമ്മൻചാണ്ടി ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും പറഞ്ഞു.
‘സർക്കാർ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ആദ്യം ആക്ഷേപങ്ങൾ പറയും. പിന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറും. അതുകൊണ്ട് ഈ കാര്യത്തിൽ ഒളിച്ചുകളി നിർത്തി തുറന്ന മനസോടെ മുന്നോട്ട് വരണം എന്നാണ് പറയാനുള്ളത്. നിയമപരമായ നടപടികൾക്ക് ഞങ്ങൾ എതിരല്ല. പക്ഷെ ജനങ്ങളെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ഈ നടപടി സർക്കാരിന് തന്നെ തിരിച്ചടിയാകും എന്നെനിക്ക് പൂർണ വിശ്വാസമുണ്ട്.’ ഉമ്മൻചാണ്ടി പറഞ്ഞു.