എൻ ഐ എ നടത്തിയ ശ്രമം വിജയം കണ്ടു, ഫൈസൽ ഫരീദിനെ ഉടൻ കൈമാറും.

തിരുവനന്തപുരം യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ പെട്ടെന്ന് കേസ് അന്വേഷണത്തിനായി വിട്ടുകിട്ടാൻ എൻ ഐ എ നടത്തിയ ശ്രമം വിജയം കണ്ടു. ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന സുപ്രധാന കേസായതിനാല്‍ ഇയാളെ ഉടന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യം യു എ ഇ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഫൈസലിനെ പെട്ടെന്ന് തന്നെ കൈമാറാന്‍ ധാരണയായി. എന്‍.ഐ.എയുമായുള്ള ധാരണപ്രകാരമാണിത്. ഇന്ത്യയിലെ നിയമനടപടി പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ വിട്ടുനല്‍കാമെന്നും വധശിക്ഷയുണ്ടാകില്ലെന്നുമുള്ള ഉറപ്പിലാണ് ദുബായ് അധികൃതര്‍ ഫൈസലിനെ ഇന്ത്യക്കു കൈമാറുന്നത്. കൈമാറ്റം അടുത്താഴ്ച ആദ്യമുണ്ടാകും.
ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു യു എ ഇ യുടെ തീരുമാനം. എന്നാല്‍, ചോദ്യംചെയ്യല്‍ അനിവാര്യമായതിനാല്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെടുകയായിരുന്നു.
ദുബായില്‍ കേസെടുത്താല്‍ വിചാരണയും ശിക്ഷയും കഴിഞ്ഞേ മറ്റൊരു രാജ്യത്തിന് ഫൈസലിനെ വിട്ടുകൊടുക്കാനാകൂ.
എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഏജൻസികൾക്ക് ഫൈസലിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ യു.എ.ഇ. വിസയും റദ്ദാക്കി. നാടുകടത്തല്‍ നടപടി സങ്കീര്‍ണമായതിനാല്‍ അനൗദ്യോഗികമായിട്ടാകും ഇന്ത്യയിലേക്കു വിമാനം കയറ്റുക. ഇപ്പോൾ ഫൈസൽ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ ദുബായില്‍നിന്നു സ്വര്‍ണം കയറ്റിയയച്ചതു ഫൈസലാണെന്നാണ് മറ്റു പ്രതികളുടെ മൊഴി ലഭിച്ചിട്ടുള്ളത്. കോണ്‍സുലേറ്റിലെ അറ്റാഷേക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ ആവര്‍ത്തിക്കുന്നുണ്ട്.
അറ്റാഷെയാണു ബാഗേജ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന് ഒന്നാംപ്രതി പി.എസ്. സരിത്തും ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്നു രണ്ടാംപ്രതി സ്വപ്‌ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യ വിട്ട അറ്റാഷെയുടെ മൊഴിയെടുക്കണമെന്ന് ദുബായ് അധികൃതരോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, വിലയ്ക്കു വാങ്ങിയ സ്വര്‍ണം ഇന്ത്യയിലേക്ക് അയച്ചത്ദുബായില്‍ വലിയ കുറ്റകൃത്യമായി കാണാൻ കഴിയാത്തതിനാൽ അറ്റാഷെയെ അവിടെ ചോദ്യംചെയ്യാന്‍ സാധ്യത കുറവാണ് കാണുന്നത്.
ഫൈസൽ ഫരീദിന്റെ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടില്‍ എന്‍.ഐ.എ. അറസ്റ്റ് വാറന്റ് പതിച്ചിരുന്നു. യു.എ.പി.എ. 16, 17, 18 വകുപ്പുകള്‍ പ്രകാരമാണ് എന്‍.ഐ.എ. കോടതി ഫൈസലിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റംസ് നേരത്തെ ഫൈസലിന്റെ വീട് റെയ്ഡ് നടത്തിയിരുന്നു.