ജനങ്ങളുടെ പരിഭ്രാന്തി ഒഴിഞ്ഞു, കടുവയെ മയക്കുവെടി വെച്ച് പിടികൂടി.

തിരുവന്തപുരം / നെയ്യാർ ഡാം സഫാരി പാർക്കിൽ വെച്ച് കൂട് കടിച്ചു പൊളിച്ച് ചാടി രക്ഷപെട്ട കടുവയെ മയക്കുവെടിവച്ചു പിടികൂടി.
വയനാട്ടിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം സഫാരി പാർക്കിൽ എത്തിക്കുമ്പോഴാണ് ശനിയാഴ്ച ഉച്ചയോടെ കൂട് തകർത്ത് രക്ഷപെട്ടത്. വനംവകുപ്പിന്റെ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് മയക്കുവെടി വെച്ച് കടുവയെ പിടികൂടിയത്.
കടുവ ചാടിപ്പോയതറിഞ്ഞ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഉള്ള ജനങ്ങൾ തീർത്തും പരിഭ്രാന്തിയിലായിരുന്നു. കടുവ പുറത്ത് പോയിട്ടില്ലെന്നും, പാർക്കിനുള്ളിൽ തന്നെയുണ്ടെന്നും വനംവകുപ്പ് വിശദീകരണം നൽകിയതിനാൽ ഉള്ള ആശ്വാസത്തിലായിരുന്നു ജനങ്ങൾ. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അൻജൻകുമാർ, ഡി.എഫ്.ഒമാരായ പ്രദീപ്കുമാർ, ജെ.ആർ. അനിൽ, നെയ്യാർഡാം റേഞ്ച് ഓഫീസർ ജി. സന്ദീപ് കുമാർ, വനംവകുപ്പ് ഡോക്ടർ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി വൈകിയും നെയ്യാർഡാമിൽ തന്നെ താങ്ങുകയായിരുന്നു. രാവിലെ വനംവകുപ്പി ന്റെ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നെയ്യാർഡാമിലെത്തി കടുവയെ കണ്ട ഉടൻ മയക്ക് വെടി വെച്ച് പിടികൂടുകയുമായിരുന്നു.