തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദ പ്രദേശം രൂപപ്പെടാൻ സാധ്യത
തിരുവനന്തപുരം: 2021 മെയ് 14 നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദ പ്രദേശം രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ് 15 നോട് കൂടി ലക്ഷദ്വീപിനടുത്തായി ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചു ഒരു തീവ്ര ന്യൂനമർദമായി മാറാനും മെയ് 16 നോട് കൂടി ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ പ്രഭാവം മൂലം കേരളത്തിൽ മെയ് 14, 15 ദിവസങ്ങളിൽ അതിശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
മെയ് 13 മുതൽ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികളോട് മെയ് 12 അർദ്ധ രാത്രിയോടെ തീരത്തെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.